ഫാക്ട് ചെക്ക്: മുംബൈ ഫ്ലൈ ഓവറിൽ കുടുങ്ങിയ ബസ്? ചിത്രം എഐ നിർമിതം
വിവാദമായ മീര ഭയന്ദർ മേൽപ്പാലത്തിൽ ബസ് കുടുങ്ങിയ ചിത്രമാണ് പ്രചരിക്കുന്നത്
മെട്രോ ലൈന്‍ പ്രൊജക്ടിന്റെ ഭാഗമായി മുംബൈയിലെ മീര - ഭയന്ദറില്‍ നിര്‍മിച്ച മേല്‍പ്പാലത്തിന്റെ ദൃശ്യങ്ങള്‍ ചർച്ചയാവുകയാണ്. മേല്‍പ്പാലത്തിന്റെ ഡിസൈന്‍ അപകടം വിളിച്ചുവരുത്തുന്നതാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. മുംബൈയിലെ മെട്രോ ലൈന്‍ ഒമ്പത് പദ്ധതിയുടെ ഭാഗമായാണ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മീര-ഭയന്ദറില്‍ 100 കോടി ചെലവില്‍ പുതുതായി മേല്‍പ്പാലം നിര്‍മിച്ചത്. എന്നാല്‍, ഇതിന്റെ ഡിസൈന്‍ രാഷ്ട്രീയ വാക്‌പോരിന് വരെ കാരണമായിരിക്കുകയാണ്. നാലുവരി മേല്‍പ്പാലം പാതിയില്‍ വച്ച് പെട്ടെന്ന് രണ്ടുവരിയായി ചുരുങ്ങിയതാണ് വിമർശനങ്ങൾക്ക് കാരണം. നേരത്തെ, ഭോപ്പാലിലെ 90 ഡിഗ്രീ വളവിലുള്ള മേല്‍പ്പാലം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മിരാ - ഭയന്ദറിലെ മേല്‍പ്പാലം ഡിസൈനില്‍ വിശദീകരണവുമായി മുംബൈ മെട്രോ മേഖല വികസന അതോറിറ്റി (എംഎംആര്‍ഡിഎ) രംഗത്തെത്തി. ഡിസൈനില്‍ അബദ്ധം സംഭവിച്ചതല്ലെന്നും പിന്നീട് വികസിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇപ്പോഴത്തെ നിര്‍മാണം എന്നുമാണ് വിശദീകരണം. പദ്ധതി പ്രകാരം മേല്‍പ്പാലം നിലവില്‍ ഭയന്ദര്‍ ഈസ്റ്റിലേക്ക് രണ്ട് വരി പാതയായും ഭാവിയില്‍ ഭയന്ദര്‍ വെസ്റ്റിലേക്ക് ബന്ധിപ്പിക്കാന്‍ രണ്ട് വരി പാതയായുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭയന്ദര്‍ ഈസ്റ്റിലേക്കുള്ള ഭാഗം ആദ്യം വരുന്നതുകൊണ്ടാണ് നിലവിലുള്ള നാലുവരി പാത രണ്ടു വരിയായി ചുരുങ്ങുന്നത്. ബാക്കി രണ്ടുവരികള്‍ വെസ്റ്റേണ്‍ റെയില്‍വേ ലൈനിന് കുറുകെ ഭയന്ദര്‍ വെസ്റ്റിലേക്ക് നീട്ടുമെന്നും എംഎംആര്‍ഡിഎ വിശദീകരണ കുറിപ്പില്‍ പറഞ്ഞു.
അതിനിടെ മീരാ ഭയന്ദറിൽ കുടുങ്ങിയ ബസെന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കോൺഗ്രസ് കേരള എക്സ് പേജിലുൾപ്പടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബസുകൾക്ക് പോലും കടന്നുപോകാൻ സാധിക്കാത്ത മേൽപ്പാലം എന്ന വിവരണത്തോടെയാണ് പോസ്റ്റ്. വൃദ്ധർ ഒരിക്കലും ഇരിക്കില്ലെന്ന് അറിയാവുന്ന മരങ്ങൾ തണലിനായി നട്ടുപിടിപ്പിക്കുമ്പോഴാണ് ഒരു സമൂഹം മഹത്തരമാകുന്നത്. ഒരു ബസിന് പോലും കടന്നുപോകാൻ കഴിയാത്ത പാലങ്ങൾ പണിയുമ്പോൾ ഒരു സമൂഹം സ്തംഭിക്കുന്നു. അഴിമതി ദരിദ്രരുടെ മേലുള്ള നികുതിയാണ്, എന്നാൽ കഴിവില്ലായ്മ എല്ലാവരുടെ മേലുള്ള നികുതിയാണ്. എന്നാണ് കോൺഗ്രസ് കേരളയുടെ പോസ്റ്റിൻ്റെ വിവരണം. പോസ്റ്റും ലിങ്കും ചുവടെ.
മുംബൈയിൽ ഗുജറാത്ത് മോഡൽ വികസനം എന്ന വിവരണത്തോടെയും പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ, ഇവിടെ
വസ്തുത പരിശോധന:
മുംബൈയിലെ വിവാദമായ മിരാ ഭയന്ദർ മേൽപ്പാലത്തിൽ കുടുങ്ങിയ ബസെന്ന തരത്തിലെ പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണെന്ന് കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തിൻ്റെ വസ്തുത അറിയാൻ പ്രസക്തമായ കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. എന്നാൽ വൈറൽ ചിത്രമടങ്ങിയ റിപ്പോർട്ടുകളോ വാർത്തയോ കണ്ടെത്താനായില്ല. തുടർന്ന് ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വൈറൽ ഫോട്ടോയുടെ താഴെ വലത് കോണിൽ ഗൂഗിൾ ജെമിനിയുടെ ലോഗോ ശ്രദ്ധയിൽപ്പെട്ടു. ഇത് ചിത്രം ജെമിനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാകാമെന്ന് സൂചന ലഭിച്ചു.
തുടർന്ന് ചിത്രം എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചു. ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാകാൻ 96.6 ശതമാനം സാധ്യതയുണ്ടെന്ന് വ്യക്തമായി.
ഭോപ്പാലിലെ 90 ഡിഗ്രീ വളവിലുള്ള വിവാദ മേല്‍പ്പാലത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ മുംബൈ മീര ഭയന്ദർ പാലത്തിൽ ബസിന് പോലും കടന്ന് പോകാൻ സാധിക്കുന്നില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും വ്യക്തമായി. മുംബൈ മെട്രോ ലൈന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് മീര - ഭയന്ദറില്‍ മേൽപ്പാലം നിർമിച്ചത്. ഗതാഗത കുരുക്ക് പരിഹരിക്കാൻ 100 കോടി ചെലവില്‍ പുതുതായി മേല്‍പ്പാലം നിര്‍മിച്ച മേൽപ്പാലത്തിൻ്റെ നാലുവരി പാത പാതിവഴിയിൽ രണ്ട് വരിയായി ചുരുങ്ങിയത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അപകട സാധ്യതയും അശാസ്ത്രീയതയും രാഷ്ട്രീയ വാക്പോരുകൾക്കും കാരണമായി. എന്നാൽ തുടർ വികസനത്തിനായി തയ്യാറാക്കിയ ഡിസൈനാണെന്നാണ് മുംബൈ മെട്രോ മേഖല വികസന അതോറിറ്റിയുടെ (എംഎംആര്‍ഡിഎ) വിശദീകരണം