ഫാക്ട് ചെക്ക്: ഓപ്പറേഷൻ സിന്ദൂരിൽ കരസേന മേധവിയുമായി വാഗ്വാദം? പ്രചാരണം വ്യാജം
യുഎസ് ഇടപെടൽ ഇന്ത്യയുടെ പ്രതികരണം പരിമിതപ്പെടുത്തിയെന്ന് ഉൾപ്പടെ കരസേന മേധാവി പറയുന്ന വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണ്
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു ഇന്ത്യ നടത്തിയ ' ഓപ്പറേഷൻ സിന്ദൂർ ' ഇപ്പോഴും തുടരുന്ന സൈനിക നടപടിയാണെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഭാവിയിൽ ഏതെങ്കിലും ദുഷ്പ്രവൃത്തികൾ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കും. പാകിസ്താൻ അതിർത്തിയിൽ ഇപ്പോഴും എട്ട് ഭീകര ക്യാമ്പുകൾ സജീവമാണെന്നും ഏതെങ്കിലും ശ്രമങ്ങൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും കരസേന ദിവസത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ കരസേന മേധാവിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിൻ്റെ അനന്തരഫലത്തെ ചോദ്യം ചെയ്ത സീ ന്യൂസിനെ പ്രതിനിധീകരിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചൂടേറിയ വാഗ്വാദത്തിൽ ഏർപ്പെടുന്നതും തുടർന്ന്, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇടപെടൽ ഇന്ത്യയുടെ പ്രതികരണത്തെ പരിമിതപ്പെടുത്തിയെന്ന് സിഒഎഎസ് പറയുന്നതും വീഡിയോയിൽ കേൾക്കാം. "ഓപ്പറേഷൻ സിന്ദൂർ തുടരുന്നു" എന്ന വിഷയം യാഥാർഥ്യത്തേക്കാൾ മാധ്യമ സ്റ്റണ്ടാണെന്നതിൽ ഒരു മാധ്യമ പ്രവർത്തകൻ വ്യക്തമായി കാണിക്കുന്നു. ട്രംപിൻ്റെ ഇടപെടലിനും മോദിയുടെ നിശബ്ദ കീഴടങ്ങലിനും സിഒഎഎസിന് ഇത് അവഗണിക്കാൻ കഴിയില്ല. കാണേണ്ടതാണ് എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ മാധ്യമ പ്രവർത്തകനോട് തർക്കിക്കുന്ന കരസേന മേധാവിയെന്ന പ്രചാരണം വ്യാജമാണ്. യുഎസ് ഇടപെടലിനെ കുറിച്ചടക്കം പരാമർശിക്കുന്ന വീഡിയോ എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പാകിസ്താനിൽ നിന്നുള്ള അക്കൌണ്ടുകളിലാണ് പ്രസ്തുത വീഡിയോ പ്രചരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോ ഇന്ത്യൻ ആർമിയുടെ വാർഷിക വാർത്താസമ്മേളനത്തിൽ നിന്നുള്ളതാണെന്ന് വീഡിയോയിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്. വീഡിയോയിൽ ഇന്ത്യ ടുഡെ ലോഗോയും കാണാം. തുടർന്ന് നടത്തിയ പരിശോധനയിൽ 2026 ജനുവരി 13-ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നടത്തിയ യഥാർഥ വാർത്താ സമ്മേളനത്തിൻ്റെ വീഡിയോ ലഭിച്ചു. ഇന്ത്യ ടുഡെ സംപ്രേഷണം ചെയ്ത ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലെവിടെയും ഒരു മാധ്യമ പ്രവർത്തകനും ജനറൽ ദ്വിവേദിയും തമ്മിൽ അത്തരമൊരു ചൂടേറിയ സംഭാഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തി.
യഥാർഥ വീഡിയോയിൽ അനുവേഷ് രഥെന്ന മാധ്യമ പ്രവർത്തകൻ സംസാരിക്കുന്നുണ്ട്. വൈറൽ വീഡിയോയിൽ സൂചിപ്പിക്കുന്ന അനുരാഗ് ശർമയല്ല. മാത്രമല്ല, പ്രസ്തുത സംഭാഷണം ഇംഗ്ലീഷിലല്ല, ഹിന്ദിയിലാണ്. വൈറൽ വീഡിയോയിൽ പരാമർശിക്കുന്ന ഓപ്പറേഷൻ സിന്ദൂർ വിമർശനവും അനുവേഷ് രഥ് ചോദിക്കുന്നില്ലെന്നും വ്യക്തം.
കൂടാതെ, ട്രംപിൻ്റെ ഇടപെടൽ ഇന്ത്യയുടെ പ്രതികരണത്തെ പരിമിതപ്പെടുത്തിയെന്ന് ജനറൽ ദ്വിവേദി പ്രസ്താവന നടത്തുന്നതായും കണ്ടെത്താനായില്ല.
ഓപ്പറേഷൻ സിന്ദൂർ ഭീകരവാദികളുടെ താവളങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും പാകിസ്താൻ്റെ ഭരണസംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നുവെന്ന് ദ്വിവേദി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ പാകിസ്താൻ സൈന്യം തിരിച്ചടിക്കാൻ ശ്രമം നടത്തിയതോടെ ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇത് ചെറുത്തു. ഇതിനുശേഷം പാകിസ്താൻ്റെ പ്രധാന വ്യോമതാവളങ്ങൾക്കെതിരെയും ഇന്ത്യ ആക്രമണം നടത്തിയെന്നും ദ്വിവേദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്. ഇത് ഇപ്പോഴും തുടരുന്നതായും ഏതൊരു പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു. ഓപ്പറേഷന് എല്ലാ ദേശീയ പങ്കാളികളുടെയും സഹകരണം ഉണ്ടായിരുന്നു. ഓപ്പറേഷൻ മികച്ച സംയുക്ത സൈനിക നീക്കമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണോയെന്ന് പരിശോധിച്ചു. എഐ ഡീപ്ഫേക്ക് വോയ്‌സ് ഡിറ്റക്ഷൻ ടൂളായ ഹിയ ഡീപ്ഫേക്ക് വോയ്‌സ് ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ വീഡിയോയിലെ ശബ്ദം ഡീപ്ഫേക്കാണെന്ന് സ്ഥീരീകരിച്ചു.
ഇതോടെ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ മാധ്യമ പ്രവർത്തകനോട് വാഗ്വാദത്തിലേർപ്പെടുന്ന കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. യുഎസ് ഇടപെടൽ ഇന്ത്യയുടെ പ്രതികരണത്തെ പരിമിതപ്പെടുത്തിയെന്നും ദ്വിവേദി പരാമർശിക്കുന്ന വീഡിയോ എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.