ഫാക്ട് ചെക്ക്: 2018ൽ രാഷ്ട്രപതിയെ അപമാനിച്ച് ചലച്ചിത്ര അവാർഡ് ബഹിഷ്കരണം? വസ്തുതയെന്ത്?
ആകെ 11 പേർക്കാണ് രാഷ്ട്രപതി പുരസ്കാരം വിതരണം ചെയ്തത്
2018ൽ രാഷ്ട്രപതിയെ അപമാനിച്ച് ചലച്ചിത്ര അവാർഡ് ബഹിഷ്കരണമെന്ന് പ്രചാരണം
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്. ഷാരൂഖ് ഖാനും വിക്രാന്ത് മാസെയുമാണ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. റാണി മുഖര്‍ജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ദ കേരള സ്റ്റോറിക്കാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചത്. ട്വൽത്ത് ഫെയിലാണ് മികച്ച ചിത്രം. ഉള്ളൊഴുക്കാണ് മികച്ച മലയാളം ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിയായും പൂക്കാലം സിനിമയിലൂടെ വിജയരാഘവൻ മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ദ കേരള സ്റ്റോറിക്ക് പുരസ്കാരം ലഭിച്ചതിൽ വലിയ വിമർശനമാണ് ഉയർന്നത്. കേരളത്തെ അപമാനിക്കുന്ന സിനിമക്ക് ദേശീയ പുരസ്കാരം നൽകിയത് അംഗീകാരമായി കണക്കാക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സിനിമയ്ക്ക് അർഹിച്ച പരിഗണന ലഭിച്ചില്ലെന്നും വിമർശനമുണ്ട്. അതിനിടെ സഹനടി വിഭാഗത്തിൽ പുരസ്കാരം നൽകിയതിൽ ഉർവശി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉർവശി ആവശ്യപ്പെട്ടു. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെയെന്നുമാണ് ഉർവശിയുടെ പ്രതികരണം.
പിന്നാലെ ഉർവശിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. 2018 ൽ 68 പേർ രാഷ്‌ട്രപതിയെ അപമാനിച്ച് അവാർഡ് ബഹിഷ്കരിച്ചപ്പോൾ ഉർവശി പ്രതികരിച്ചില്ലെന്നും ബിജെപി ഭരിക്കുമ്പോൾ ഇഷ്ടമുള്ളവർക്ക് അവാർഡ് കൊടുക്കുമെന്നുമാണ് പ്രചാരണം.
2018 ൽ 68 പേർ രാഷ്‌ട്രപതിയെ അപമാനിച്ച് അവാർഡ് ബഹിഷ്കരിച്ച് ഇറങ്ങി പോന്നപ്പോൾ നിങ്ങളെ വായിൽ പിണ്ണാക്കായിരുന്നോ പെണ്ണുമ്പിള്ളേ.ബിജെപി സർക്കാർ ഇരിക്കുനത് ബിജെപിക്ക് ഇഷ്ടമുള്ളവർക്ക് അവാർഡ് കൊടുക്കാനാണ് അതിനിടയിൽ എന്തെങ്കിലും കിട്ടിയാൽ വാങ്ങി വച്ചോ ഇല്ലെങ്കിൽ പോയി നിഷേധിക്ക്. എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
2018 ൽ 68 പേർ രാഷ്‌ട്രപതിയെ അപമാനിച്ച് അവാർഡ് ബഹിഷ്കരിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പുരസ്കാരം രാഷ്ട്രപതി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത് ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകർ ചടങ്ങ് ബഹിഷ്കരിച്ചത്.
2018 ൽ 68 പേർ ദേശീയ ചലച്ചിത്ര പുരസ്കാരം ബഹിഷ്കരിച്ച് രാഷ്ട്രപതിയെ അപമാനിച്ചെന്ന പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ വിഷയവുമായി ബന്ധപ്പെട്ടുള്ള മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ചലച്ചിത്ര അവാർഡുകൾ വിതരണവുമായി ബന്ധപ്പെട്ടാണ് ജേതാക്കൾ ചടങ്ങ് ബഹിഷ്കിരിച്ചതെന്ന് 2018 മെയ് 3 ന് മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്. 120 ഓളം വരുന്ന അവാർഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും മറ്റുള്ളവർക്ക് വാർത്താവിതരണ, പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും പുരസ്കാരം സമ്മാനിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് അവാർഡ് നേടിയവരിൽ പകുതിയോളം പേർ ചടങ്ങ് ബഹിഷ്കരിച്ചത്. ദേശീയ ചലച്ചിത്ര അവാർഡുദാനത്തിൽ 64 വർഷമായി പിന്തുടർന്നുവന്ന രീതി മാറ്റിയതാണ് മലയാളികളടക്കം ഓട്ടേറെ സിനിമാപ്രവർത്തകരുടെ എതിർപ്പിന് ഇടയായത്.
ഓൺ മനോരമ റിപ്പോർട്ട് പ്രകാരം ചടങ്ങിൻ്റെ അവസാന മണിക്കൂറിലാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുരസ്കാരം വിതരണം ചെയ്യില്ലെന്ന് അറിഞ്ഞ ജേതാക്കൾ വിട്ട് നിൽക്കാൻ തീരുമാനിച്ചതെന്നുണ്ട്. തങ്ങളുടെ പരാതി അറിയിച്ചിട്ടുണ്ടെന്ന് ടേക്ക് ഓഫിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ പാർവതി തിരുവോത്ത് പ്രതികരിച്ചു. വിജയികൾക്കിടയിൽ ഒരു പക്ഷപാതവും പാടില്ല. വിജയിച്ച എല്ലാ കലാകാരന്മാരും കഴിവുള്ളവരാണ്, പിന്നെ എന്തിനാണ് രാഷ്ട്രപതി ചിലരെ മാത്രം ആദരിക്കുന്നതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. മനോരമ റിപ്പോർട്ട് ചുവടെ.
മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ച ഫഹദ് ഫാസിൽ ഉള്‍പ്പെടെ 60 ലധികം അവാര്‍ഡ് ജേതാക്കളാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. മാതൃഭൂമി റിപ്പോർട്ട് ചുവടെ.
മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം നേടിയ കെ ജെ യേശുദാസ് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജും പുരസ്‌കാരം ഏറ്റുവാങ്ങി.
2018 ൽ 68 പേർ രാഷ്‌ട്രപതിയെ അപമാനിച്ച് അവാർഡ് ബഹിഷ്കരിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പുരസ്കാരം രാഷ്ട്രപതി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് 60 ലധികം ജേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചത്. സമയക്കുറവ് ചൂണ്ടിക്കാട്ടിയാണ് റാംനാഥ് കോവിന്ദ് 11 പേർക്ക് മാത്രം പുരസ്കാരം നൽകിയത്. ബാക്കിയുള്ളവർക്ക് വാർത്താവിതരണ, പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്കാരങ്ങൾ നൽകിയത്.