ഫാക്ട് ചെക്ക്: തകര്‍ന്ന റോഡിലൂടെ എല്‍ഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥ? വാസ്തവമറിയാം
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ എൽഡിഎഫ് പ്രതിഷേധമാണ് പ്രചരിക്കുന്നത്
തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് വേണ്ടിയുള്ള സദസ് 2025 സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്നതാണ് പരിപാടി.
അതിനിടെ കുഴികളും വെള്ളക്കെട്ടുമുള്ള റോഡിലൂടെ കടന്നുപോകുന്ന സിപിഎം ജാഥയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എല്‍ഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥ എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
കുഴികളുള്ള റോഡിലൂടെ കടന്നുപോകുന്ന എല്‍ഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥ എന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡിൻ്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചാണിത്
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് ഗൂഗിൾ ലെൻസിലൂടെ നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ സമാന വാദത്തോടെയുള്ള നിരവധി പോസ്റ്റുകൾ കണ്ടെത്തി. ഒരു പോസ്റ്റിൻ്റെ കമൻ്റ് സെക്ഷനിൽ ഇത് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണെന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റർ നൽകിയിട്ടുണ്ട്. ചെറുവണ്ണൂർ പഞ്ചായത്തിൻ്റെ വികസന മുരടിപ്പിനും ഭരണ സ്തംഭനത്തിനുമെതിരെ എൽഡിഎഫ് കാൽനട പ്രചാരണയാത്ര എന്ന തലക്കെട്ടിൽ ഒക്ടോബർ 18, 19 തീയതികളിലാണ് പ്രതിഷേധമെന്ന് കാണാം.
പോസ്റ്ററിലെ വിവരം ഉപയോഗിച്ച് നടത്തിയ കീ വേഡ് സെർച്ചിൽ ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിനെതിരായ പ്രതിഷേധമാണ് വീഡിയോയിലെന്ന് പോസ്റ്റിലുണ്ട്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലുള്ള ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്-കീഴ്പയ്യൂര്‍ റോഡാണിതെന്നും ഈ പോസ്റ്റില്‍ പറയുന്നുണ്ട്. പോസ്റ്റിലെ പ്രസ്കത ഭാഗങ്ങൾ ചുവടെ.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി വികസന വിഷയങ്ങളിൽ കാണിക്കുന്ന അനാസ്ഥക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വന്നിരുന്നു. ഇതിൻ്റെ ഭാഗമായി, 2025 ഒക്ടോബർ 18, 19 തീയതികളിലായി എൽഡിഎഫ് ചെറുവണ്ണൂർ, ആവള മേഖലകളുടെ നേതൃത്വത്തിൽ രണ്ട് കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചു. യുഡിഎഫ് ഭരണത്തിലുള്ള ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും ഭരണസ്തംഭനത്തിനുമെതിരെ ജനശ്രദ്ധ ആകർഷിക്കുക, പഞ്ചായത്തിന്റെ അടിസ്ഥാനവികസനം ഉറപ്പുവരുത്തുക. എന്നീ ലക്ഷ്യങ്ങളായിരുന്നു ജാഥയ്ക്ക് ഉണ്ടായിരുന്നത്.
സിപിഐ ജില്ലാ സെക്രട്ടറി സ. അഡ്വ. പി ഗവാസ് കക്കറമുക്കിൽ വെച്ച് ഉദ്‌ഘാടനം ചെയ്ത ജാഥയുടെ സമാപന സമ്മേളനം ചെറുവണ്ണൂർ ടൗണിൽ വെച്ച് നടന്നപ്പോൾ, സ. ജെയ്ക് സി തോമസ് ആയിരുന്നു ഉദ്‌ഘാടനം നിർവ്വഹിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കൈരളി ടിവി യൂട്യൂബിൽ നൽകിയ പ്രതികരണ പോസ്റ്റ് ലഭിച്ചു. ചെറുവണ്ണൂർ പഞ്ചായത്തിൽ ഭരണസമിതിയുടെ അനാസ്ഥ, ഇത് വടകര പഞ്ചായത്തിലെ റോഡാണെന്നാണ് പ്രചരിപ്പിക്കുന്നത് എന്ന തലക്കെട്ടിൽ വൈറൽ വീഡിയോയിലെ റോഡിന് മുന്നിൽ നിന്നാണ് പ്രതികരണം. ചെറുവണ്ണൂർ പഞ്ചായത്തിലെ മുയപ്പോത്ത് തെക്കുമുറി മണപ്പുറംമുക്ക് റോഡാണിതെന്നും പ്രചരിക്കുന്ന ദൃശ്യം എൽഡിഎഫ് പ്രവർത്തകർ പ്രചാരണ ജാഥയ്ക്കിടെ പകർത്തിയതാണെന്നും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് പ്രചാരണം രാഷ്ട്രീയമാണെന്നാണ് പ്രതികരണം.
ഇതോടെ എല്‍ഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥ എന്ന വിവരണത്തോടെ പ്രചരിക്കുന്ന കുഴികളുള്ള റോഡിലൂടെ കടന്നുപോകുന്ന റാലിയുടെ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡിൻ്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിൻ്റെ ദൃശ്യമാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി