ഫാക്ട് ചെക്ക് : ശ്രീനഗറിലെ വ്യോമതാവളത്തിൽ പാകിസ്താൻ ആക്രമണം? വാസ്തവമറിയാം
ഓപ്പറേഷൻ സിന്ദൂരിന് പാകിസ്താന്റെ തിരിച്ചടിയെന്ന വാദത്തോടെയാണ് പ്രചാരണം

Claim :
ശ്രീനഗറിലെ വ്യോമതാവളത്തിൽ പാകിസ്താൻ ആക്രമണംFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നത്. പാകിസ്താനിലെ ഖൈബറിൽ 2024ലുണ്ടായ ഗോത്ര സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തിരിച്ചടി നൽകിയിരിക്കുകയാണ്. പാകിസ്താനിലെയും പാകിസ്താന അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സംയുക്ത സേന ആക്രമണം നടത്തിയതെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയ വക്താവ് വിക്രം മിസ്രിയും കര - വ്യോമ സേനകളിലെ ഉന്നത പദവികൾ വഹിക്കുന്ന വനിതാ ഉദ്യോഗസ്ഥരുമാണ് വാർത്താ സമ്മേളനം നടത്തിയത്. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും കേണൽ സോഫിയ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു.
അതിനിടെ ഇന്ത്യൻ ആക്രമണത്തിന് പിന്നാലെ ശ്രീനഗറിലെ വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്താൻ തിരിച്ചടിച്ചെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ശ്രീനഗറിലെ ഇന്ത്യൻ സൈനിക കേന്ദ്രത്തിൽ പാകിസ്താൻ ആക്രമണം നടത്തിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. പ്രചരിക്കുന്ന ദൃശ്യം പഴയതാണെന്ന് കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത അറിയാൻ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാന വീഡിയോ നേരത്തെയും പ്രചരിച്ചതായി കണ്ടെത്തി. സൌത്ത് ഏഷ്യൻ പെർസ്പെക്ടീവ് എന്ന എക്സ് അക്കൌണ്ടിൽ 2025 ഏപ്രിൽ 27ന് പോസ്റ്റ് ചെയ്ത് വീഡിയോയിൽ പാകിസ്താൻ സൈന്യം നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ രണ്ട് സൈനിക പോസ്റ്റുകൾ തകർത്തെന്നും നിരവധിപേർക്ക് പരിക്കേറ്റെന്നുമുള്ള അവകാശവാദത്തോടെയാണ് പോസ്റ്റ്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഓൾ ഇന്ത്യ റേഡിയോ ഈ വാദം തെറ്റാണെന്ന വസ്തുത അന്വേഷണം നടത്തിയതായി കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും എഐആർ പോസ്റ്റിലുണ്ട്. പാകിസ്താനിലെ ഖൈബറിലുണ്ടായ ആക്രമണ ദൃശ്യമാണ് പ്രചരിക്കുന്നത്.
ശ്രീനഗറിലെ വ്യോമതാവളത്തിൽ ആക്രമണമുണ്ടായിട്ടില്ലെന്നും പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്നും പിഐബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ ഫസ്റ്റ് പോസ്റ്റ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ മറ്റൊരു പതിപ്പ് ലഭിച്ചു.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്നാണ് 2024 നവംബർ 23ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട്. പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സുന്നി, ഷിയ ഗോത്രങ്ങൾ തമ്മിൽ വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് സംഘർഷമെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ശ്രീനഗറിലെ ഇന്ത്യൻ സൈനിക കേന്ദ്രത്തിൽ പാകിസ്താൻ ആക്രമണം നടത്തിയെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. പ്രചരിക്കുന്ന ദൃശ്യം ഇന്ത്യയിൽ നിന്നിള്ളതല്ലെന്നും പാകിസ്താനിലെ ഖൈബർ പഖ്തീൺഖ്വ പ്രവശ്യയിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങളാണെന്നും അന്വേഷണത്തിൽ വ്യക്തമായി