ഫാക്ട് ചെക്ക്: ഇന്ത്യയെ ആക്രമിച്ചാൽ പാകിസ്താനെ തകർക്കുമെന്ന് ട്രംപ് പറഞ്ഞോ?
ഇന്ത്യൻ ജനത പ്രിയപ്പെട്ടതാണെന്നും മോദി സുഹൃത്താണെന്നും ട്രംപ് പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്

Claim :
ഇന്ത്യയെ ആക്രമിച്ചാൽ പാകിസ്താനെ തകർക്കുമെന്ന് ട്രംപ്Fact :
പ്രചാരണം വ്യാജമാണ്. ഡീപ് ഫേക്ക് ഉപയോഗിച്ച് ശബ്ദം എഡിറ്റ് ചെയ്താണ് വീഡിയോ പ്രചരിക്കുന്നത്
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താൻ അതിർത്തിയിൽ അശാന്തി തുടരുകയാണ്. ഇരു രാജ്യങ്ങളും യുദ്ധ സാഹചര്യം വിലയിരുത്തുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളോട് മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികൾക്കും പരിശീലനം നൽകണമെന്നാണ് നിർദേശം. അടിയന്തര സാഹചര്യങ്ങളിൽ ബ്ലാക്ക് ഔട്ട് സംവിധാനങ്ങള്‍ ഒരുക്കുന്നതും നിർദേശമുണ്ട്. പാകിസ്താന് സൈനിക പിന്തുണ പ്രഖ്യാപിച്ച തുർക്കിയെയുടെ യുദ്ധക്കപ്പൽ പാകിസ്താൻ തീരത്ത് നങ്കൂരമിട്ടതായാണ് റിപ്പോർട്ട്. നേരത്തെ ചൈന പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ പിന്തുണയും പാകിസ്താൻ തേടിയിരുന്നു.
യുദ്ധ സാധ്യത നിലനിൽക്കെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാകിസ്താൻ ഇന്ത്യയെ ആക്രമിക്കുകയാണെങ്കിൽ താൻ പാകിസ്താനെ തകർക്കുമെന്ന് ട്രംപ് പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇന്ത്യൻ ജനതയെ സ്നേഹിക്കുന്നുവെന്നും നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ് പറയുന്നുണ്ട്.
ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നു! ട്രംപ് ഇന്ത്യൻ ഹിന്ദുക്കളെയും അവരുടെ സംസ്കാരത്തെയും സ്നേഹിക്കുന്നു.പാകിസ്താൻ ആക്രമിച്ചാൽ, പാകിസ്താനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുക്കുന്നു! ശക്തമായ ഒരു ഭാരതത്തിനായി നമുക്ക് ഒന്നിക്കാം! ജയ് ഹിന്ദ് എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ഇന്ത്യ - പാകിസ്താൻ യുദ്ധ സാഹചര്യം നിലനിൽക്കെ പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചാൽ പാകിസ്താനെ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വീഡിയോയാണ് പ്രചരിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയിൽ യുഎസ് പ്രസിഡന്റിന്റെ പശ്ചാത്തലത്തിൽ ദ എകണോമിക് ക്ലബ് ന്യൂയോർക്ക് എന്നെഴുതിയതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ കീ വേഡ് പരിശോധനയിൽ ദ എകണോമിക് ക്ലബ് 2016ൽ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വീഡിയോ ലഭിച്ചു. 2016 സെപ്റ്റംബർ 15ന് നടന്ന ന്യൂയോർക്ക് എകണോമിക് ക്ലബിന്റെ 454ആമത് യോഗത്തിൽ നിന്നുള്ളതാണ് ദൃശ്യം. പോൾസൺ & കമ്പനിയുടെ പ്രസിഡന്റ് ജോൺ പോൾസണുമായുള്ള സംഭാഷണത്തിന് ശേഷമാണ് പ്രസംഗം. 2016ൽ റിപബ്ലിക്ക് സ്ഥാനാർഥിയായിരിക്കെയാണ് ട്രംപ് യോഗത്തിൽ പങ്കെടുത്തത്. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയെയും അദ്ദേഹത്തിന്റെ നയങ്ങളെയും ട്രംപ് വിമർശിക്കുന്നതായി വീഡിയോയിൽ കാണാം. ഇന്ത്യയെ പറ്റിയോ പാകിസ്താനെ പറ്റിയോ ട്രംപ് സംസാരിക്കുന്നില്ലെന്നും വ്യക്തമായി
സിഎൻഎൻ വീഡിയോ യൂട്യൂബൂൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോയിലെ എഐ സാന്നിധ്യം അറിയാൻ എഐ ഡിറ്റക്ഷൻ വെബ്സൈറ്റായ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചു. പ്രസ്തുത വീഡിയോയിലെ ശബ്ദ് ഡീപ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് നിർമിച്ചതാണെന്ന സൂചനയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം പരിശോധിക്കുന്ന ഹൈവ് മോഡറേഷനിൽ നിന്ന് വ്യക്തമായത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധ ഭീതി നിലനിൽക്കെ ഇന്ത്യയെ പാകിസ്താൻ ആക്രമിച്ചാൽ താൻ പാകിസ്താനെ തകർക്കുമെന്നും ഇന്ത്യൻ ജനത തനിക്ക് പ്രിയപ്പെട്ടതും പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഡിപ് ഫേക്ക് ടെക്നോളജിയിലൂടെ നിർമിച്ച വീഡിയോയാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി.