ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് അമൃത്സറിലെ സൈനികകേന്ദ്രത്തിന്റെ ദൃശ്യങ്ങളല്ല
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്താൻ തിരിച്ചടിയെന്ന വാദത്തോടെയാണ് പോസ്റ്റ്

Claim :
അമൃത്സറിലെ സൈനികകേന്ദ്രത്തിൽ പാക് മിസൈലാക്രമണംFact :
പ്രചാരണം വ്യാജം. 2024 ഫെബ്രുവരി മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയാണെന്ന് കണ്ടെത്തി
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 100 പാക് ഭീകരവാദികൾ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സർവകക്ഷി യോഗത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. തിരിച്ചടിക്കു പിന്നാലെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് . ജമ്മു കശ്മീരിനു പുറമെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. ഇരു സംസ്ഥാനങ്ങളിലും അവധിയിൽ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടിച്ചേരുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിലെ അമൃത്സറിൽ മിസൈലുകളുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ജേതുവാൾ, മഖാൻ വിൻഡി, പാന്ധേർ എന്നീ ഗ്രാമങ്ങളിലെ വയലുകളിൽ നിന്ന് മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
അതിനിടെ അമൃത്സറിലെ സൈനിക കേന്ദ്രത്തിൽ പാകിസ്താൻ ആക്രമണം നടത്തിയെന്ന അവകാശപ്പെട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പൊട്ടിത്തെറിക്കൊപ്പം തീപടരുന്ന ദൃശ്യം,അമൃത്സറിലെ സൈനികതാവളത്തിൽ പാകിസ്താൻ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന വിവരണത്തോടെയാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്താൻ അമൃത്സറിലെ സൈനിക കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ 2024 ഫെബ്രുവരി മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി.
പ്രചാരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ സ്പാനിഷ് സംസാരിക്കുന്നതായി ശ്രദ്ധയിപ്പെട്ടു. വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ ഗൂഗിൾ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാന വീഡിയോ നേരത്തെയും എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഖോൻചെഹ് ഹബീബിയാസാദ് എന്ന എക്സ് അക്കൌണ്ടിൽ 2024 ഏപ്രിൽ 24ന് സമാന ദൃശ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേലിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് ഇറാൻ ദേശീയ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ദൃശ്യം ടെക്സാസിലെ തീപിടിത്തത്തിന്റെ ദൃശ്യങ്ങളാണെന്ന വിവരണത്തോടെ ദൃശ്യങ്ങൾ താരതമ്യം ചെയ്താണ് പോസ്റ്റ്.
തുടർന്ന് നടത്തിയ പരിശോധനയിൽ 2024 മാർച്ച് 24ന് എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ട്രൂത്ത് സീക്കർ എന്ന എക്സ് അക്കൌണ്ടിൽ തീ നിയന്ത്രണാതീതമായി തുടരുന്നതിനാൽ ടെക്സാസ് വെന്തുരുകുകയാണെന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഇതേ വീഡിയോയിൽ ദൃശ്യം ടെക്സസിലേതല്ലെന്ന് അവകാശപ്പെട്ടുള്ള കമന്റുകൾ ശ്രദ്ധയിൽപ്പെട്ടു. ചിലിയിലെ വിന ദെൽ മാറിലെ ദൃശ്യമാണെന്നാണ് വാദം.
2024 ഫെബ്രുവരി 4ന് സമാന വീഡിയോ ചിലിയിലെ വാൽപറൈസോയിൽ ഉണ്ടായ തീപിടിത്തത്തിന്റെ ദൃശ്യങ്ങളാണെന്ന അവകാശപ്പെട്ട് എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്താൻ അമൃത്സറിലെ സൈനിക കേന്ദ്രം ആക്രമിക്കുന്ന ദൃശ്യമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ 2024 ഫെബ്രുവരി മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും വൈറൽ വീഡിയോയുടെ ഉത്ഭവം കണ്ടെത്താൻ സാധിച്ചില്ല.