ഫാക്ട് ചെക്ക്: ആദംപൂരിലെ പ്രതിരോധ സംവിധാനം ആക്രമിക്കപ്പെട്ടോ? പ്രചരിക്കുന്ന ചിത്രം യുക്രൈനിലേത്
എസ് 400 പ്രതിരോധ സംവിധാനം ആക്രമിക്കപ്പെട്ടെന്ന് സൈന്യം സ്ഥിരീകരിച്ചെന്നാണ് പ്രചാരണം

Claim :
ആദംപൂരിലെ പ്രതിരോധ സംവിധാനം പാകിസ്താൻ ആക്രമിച്ചുFact :
പ്രചാരണം വ്യാജം. പ്രചരിക്കുന്ന ചിത്രം ക്രിമിയയിലെ റഷ്യൻ വ്യോമതാവളം യുക്രൈൻ തകർത്ത ചിത്രങ്ങളെന്ന് കണ്ടെത്തി
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യക്ക് നേരെ രണ്ട് ദിവസമായി പാകിസ്താൻ പ്രകോപന ആക്രമണം തുടരുകയാണ്. ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഡ്രോണുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടത്. വിവിധ ഇടങ്ങളിലായി 100ലധികം ഡ്രോണുകൾ ഇന്ത്യൻ സേന തകർത്തു. ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരി നഗരത്തിലുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അഡീഷണൽ ജില്ലാ വികസന കമ്മീഷണർരാജ് കുമാർ താപ്പ കൊല്ലപ്പെട്ടതെന്ന് ഒമർ അബ്ദുള്ള അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ സൈനിക സംവിധാനങ്ങൾ ലക്ഷ്യമിട്ട് 400ഓളം ഡ്രോണുകളുപയോഗിച്ചാണ് പാകിസ്താൻ ആക്രമണത്തിന് ശ്രമിച്ചത്. തുർക്കി നിർമിത ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു.
അതിനിടെ ആദംപൂരിലെ പ്രധാന വ്യോമ പ്രതിരോധ സംവിധാനം പാകിസ്താൻ തകർത്തെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആദംപൂരിലെ സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചെന്ന വിവരണത്തോടെയാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ജലന്തർ ആദംപൂരിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമിക്കപ്പെട്ടതായി ഇന്ത്യൻ സേനയുടെ സ്ഥിരീകരണം എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന ചിത്രം ക്രിമിയയിലെ റഷ്യൻ പ്രതിരോധ സംവിധാനം യുക്രൈൻ തകർത്ത ചിത്രമാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവമറിയാൻ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ യുറേഷ്യൻ ടൈംസ് എന്ന എക്സ് അക്കൌണ്ടിൽ സമാന ചിത്രം പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഏപ്രിൽ 17 ന്, വടക്കൻ ക്രിമിയയിൽ യുക്രൈൻ ആക്രമണത്തിൽ റഷ്യയ്ക്ക് ഒരു S-400 SAM ബാറ്ററി നഷ്ടപ്പെട്ടു. ഹൈ-മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റത്തിൽ (HIMARS) നിന്ന് തൊടുത്ത MGM-140 ATACMS ൽ നിന്നാണ് ആക്രമണം എന്ന വിവരണത്തോടെ 2024 ഏപ്രിൽ 18നാണ് എക്സിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് യുറേഷ്യൻ ടൈംസ് നൽകിയ റിപ്പോർട്ട് ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എസ്-400 എഡി സിസ്റ്റത്തിന്റെ കത്തുന്ന ചിത്രം; റഷ്യയുടെ എഫ്-16 വിരുദ്ധത തകരുന്നു എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട്.
ലഭ്യമായ സൂചന പ്രകാരം നടത്തിയ അന്വേഷണത്തിൽ 2024 ഏപ്രിൽ 18ന് ദ മോസ്കോ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. ക്രിമിയയിലെ റഷ്യൻ വ്യോമതാവളം ആക്രമിച്ചതായി യുക്രൈൻ എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട്. 2024 ഏപ്രിൽ 17 ന്, വടക്കൻ ക്രിമിയയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള ഡിസാൻകോയ് വ്യോമതാവളത്തിൽ യുക്രൈൻ സൈന്യം ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ, മറ്റ് സൈനിക ആസ്തികൾ എന്നിവ നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. അധിനിവിശ്ഠ ക്രിമിയയിലെ ഡിസാൻകോയ് താവളത്തിൽ തകർന്ന റഷ്യൻ എസ്-400 ലോഞ്ചറുകൾ എന്ന അടിക്കുറിപ്പോടെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രവും റിപ്പോർട്ടിൽ ഉപയോഗിച്ചതായി കണ്ടെത്തി.
റഷ്യൻ അധിനിവേശ ക്രിമിയയിലെ ഒരു സൈനിക വ്യോമതാവളത്തിൽ യുക്രൈൻ നടത്തിയ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് 2024 ഏപ്രിൽ 18ന് റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാകിസ്താൻ ആക്രമണത്തിൽ ജലന്തർ ആദംപൂരിലെ ഇന്ത്യൻ വ്യോമ പ്രതിരോധസംവിധാനം തകർന്നെന്ന അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. 2024ൽ ക്രിമിയയിലെ റഷ്യയുടെ എസ് - 400 പ്രതിരോധ സംവിധാനമുൾപ്പടെ യുക്രൈൻ തകർത്തതിന്റെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി