വസ്തുത പരിശോധന: ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത കൂലി? വസ്തുത അറിയാം
പ്രചരിക്കുന്ന പോസ്റ്റിലെ സ്ത്രീയല്ല ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത പോർട്ടറെന്ന് കണ്ടെത്തി

Claim :
ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത പോർട്ടർFact :
ചിത്രത്തിലുള്ള സന്ധ്യ മറാവി ജോലിയിൽ പ്രവേശിച്ചത് 2016ൽ, 2013 മുതൽ ജോലി ചെയ്യുന്ന മഞ്ജു ദേവിയുടെ വിവരങ്ങൾ കണ്ടെത്തി
സ്ത്രീസാന്നിധ്യം ഏറെ കുറഞ്ഞ മേഖലയാണ് ചുമട്ടുതൊഴിൽ. എന്നാൽ ഇന്ത്യൻ റെയിൽവേയിലുൾപ്പടെ സ്ത്രീകൾ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത ചുമട്ടുതൊഴിലാളിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ഭർത്താവ് മരിച്ചതിന് പിന്നാലെ മൂന്ന് മക്കളെ വളർത്താൻ റെയിൽവേയിൽ ചുമട്ടുതൊഴിലാളിയായ വനിത എന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം. രാജ്യത്തെ റെയിൽവെ ചുമട്ടുതൊഴിലാളികളുടെ യൂണിഫോറമായ ചുവന്ന ഷർട്ട് ധരിച്ച് ലഗേജ് തലയിലേറ്റി നിൽക്കുന്ന സ്ത്രീയുടെ ചിത്രമാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
സന്ധ്യ മറാവി, 2016ൽ ഭർത്താവ് മരിച്ചതിന് പിന്നാലെ ജബൽപ്പൂരിലെ കാട്നി റെയിൽവേ സ്റ്റേഷനിൽ കൂലിപ്പണി ചെയ്യുന്ന 31 കാരി എന്ന കുറിപ്പോടെ എക്സിലും ചിത്രം പ്രചരിക്കുന്നുണ്ട്.
വസ്തുത പരിശോധന:
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ധ്യ മറാവിയല്ല ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത ചുമട്ടുതൊഴിലാളി. 2013 മുതൽ റെയിൽവേയിൽ ചുമട്ടുതൊഴിലാളിയായ രാജസ്ഥാൻ സ്വദേശി മഞ്ജു ദേവിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടെത്താനായി.
ഇന്ത്യൻ റെയിൽവേയിലെ ചുമട്ടുതൊഴിലാളിയാണോ സന്ധ്യ മറാവി എന്നാണ് ആദ്യം പരിശോധിച്ചത്. പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രം റിവേഴ്സ് ഇമേജ് പരിശോധനയ്ക്ക് വിധേയമാക്കി. സമാന രീതിയിൽ പ്രചരിക്കുന്ന നിരവധി പോസ്റ്റുകൾ കണ്ടെത്താനായി. ഇന്ത്യയിലെ ആദ്യത്തെ വനിത കൂലി എന്ന അടിക്കുറിപ്പോടെയുള്ള യൂടൂബ് വീഡിയോ 27 ലക്ഷം പേരാണ് കണ്ടത്. നിരവധി പേർ പങ്കുവെച്ചിട്ടുമുണ്ട്.
കീവേഡ് പരിശോധനയിൽ പ്രചരിക്കുന്നത് സന്ധ്യ മറാവിയെന്ന സ്ത്രീയുടേതാണെന്ന് കണ്ടെത്തി. സന്ധ്യ മറാവിയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. എട്ടുവർഷം മുൻപ് ദൈനിക് ഭാസ്കർ മാതൃദിനത്തിൽ പ്രസിദ്ധീകരിച്ച ഫീച്ചർ കണ്ടെത്തി. ദൈനിക് ഭാസ്കർ 2017ൽ നൽകിയ വാർത്തയിൽ 2016ൽ ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ഈ ജോലിയിൽ പ്രവേശിച്ചതെന്ന് സന്ധ്യ മറാവി പറയുന്നുണ്ട്.
സന്ധ്യ മറാവിയുടെ കൂടുതൽ ചിത്രങ്ങളും ലഭിച്ചു. 2019ൽ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സന്ധ്യ മറാവിയുടെ ചിത്രം ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. ഷട്ടർ സ്റ്റോക്കിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും കണ്ടെത്താനായി. ചിത്രങ്ങളും വീഡിയോകളും വിൽക്കുന്ന ഓൺലൈൻ പ്ലാറ്റഫോമാണ് ഷട്ടർ സ്റ്റോക്ക്.
റിവേഴ്സ് ഇമേജ് പരിശോധനയിൽ ഇന്ത്യൻ റെയിൽവേയും സന്ധ്യ മറാവിയുടെ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. ഇന്ത്യൻ റെയിൽവേക്കായി ജോലി ചെയ്യുന്ന വനിത കൂലിപ്പണിക്കാർക്ക് സല്യൂട്ട് എന്ന കുറിപ്പോടെ മന്ത്രാലയത്തിന്റെ എക്സ് അക്കൌണ്ടിൽ 2020 മാർച്ച് നാലിന് ചിത്രം പോസ്റ്റ് ചെയ്യുന്നത്.
ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിതാ കൂലി ആരെന്ന് ഗൂഗിളിൽ കീവേഡ് പരിശോധന നടത്തുമ്പോൾ പക്ഷെ മഞ്ജു ദേവി എന്ന വനിതയെ കുറിച്ചാണ് വിവരങ്ങൾ ലഭിക്കുന്നത്. മഞ്ജു ദേവി ആരെന്ന് അറിയാനുള്ള കീവേഡ് പരിശോധനയിൽ തോംസൺ റോയിട്ടേഴ്സ് ഫൌണ്ടേഷന്റെ യൂടൂബ് ചാനലായ കോൺടെക്സ്റ്റിൽ പ്രസിദ്ധീകരിച്ച വീഡിയോ കണ്ടെത്താനായി. വാർത്താ ഏജൻസിയായ തോംസൺ റോയിട്ടേഴ്സിന്റെ ചാരിറ്റബിൾ വിഭാഗമാണ് തോംസൺ റോയിട്ടേഴ്സ് ഫൌണ്ടേഷൻ. വീഡിയോയുടെ ലീങ്ക് ചുവടെ ചേർക്കുന്നു.
2013 ജൂൺ 5നാണ് തോംസൺ റോയിട്ടേഴ്സ് ഫൌണ്ടേഷന്റെ കോൺടെക്സറ്റ് എന്ന യൂടൂബ് പേജിൽ മഞ്ജു ദേവിയെ കുറിച്ചുള്ള വീഡിയോ പ്രസിദ്ധീകരിക്കുന്നത്. ഒരു വർഷം മുൻപാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് മഞ്ജു പറയുന്നുണ്ട്. 200 കൂലിപ്പണിക്കാരുള്ള ജയ്പൂർ സ്റ്റേഷനിലെ ഒരേ ഒരു വനിത താനാണെന്നും രണ്ട് മാസമായി ജോലി ചെയ്യുന്നുവെന്നും മഞ്ജു പറയുന്നു. പോർട്ടർ നമ്പർ 15, ജയ്പൂർ റെയിൽവേ സ്റ്റേഷനിലെ ആദ്യ വനിത കൂലിയുടെ ജീവിത കഥ എന്ന തലക്കെട്ടോടെയാണ് വീഡിയോ. ഭർത്താവിന്റെ തൊഴിലാളി പോർട്ടർ ലൈസൻസ് നമ്പറായ 15 ആണ് മഞ്ജു ദേവിക്ക് ലഭിച്ചത്.
ദി ഇന്ത്യൻ എക്സ്പ്രസ്, ദ ട്രിബൂൺ, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പടെയുള്ള ദേശീയ മാധ്യമങ്ങൾ മഞ്ജു ദേവിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി.
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന സന്ധ്യ മറാവി എന്ന സ്ത്രീയാണ് ഇന്ത്യൻ റെയിൽവേയിൽ ആദ്യത്തെ കൂലി എന്നത് തെറ്റായ പ്രചാരണമാണ്. 2013 മുതൽ ജയ്പൂർ റെയിൽവേ സ്റ്റേഷനിൽ കൂലിയായി ജോലി ചെയ്യുന്ന മഞ്ജു ദേവി എന്ന സ്ത്രീയുടെ ജീവിതത്തെ കുറിച്ചും ഭർത്താവിന്റെ മരണ ശേഷം കുടുംബം നോക്കാൻ ഭർത്താവിന്റെ ലൈസൻസ് നമ്പറുമായി ജോലിയിൽ പ്രവേശിച്ചതിനെ കുറിച്ചുമുള്ള വാർത്ത കണ്ടെത്താനായി. ജബൽപ്പൂരിലെ കാട്നിയിൽ ജോലിചെയ്യുന്ന സന്ധ്യ മറാവിയല്ല ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത കൂലിയെന്നും അവർക്ക് മുൻപും സ്ത്രീ കൂലിയായി ജോലി ചെയ്യുന്നതായി വസ്തുത അന്വേഷണത്തിൽ കണ്ടെത്താനായി