ഫാക്ട് ചെക്ക്: ബംഗാളിൽ ബിജെപി നേതാവ് ദിലീപ് ഘോഷിന് നേരെ ആക്രമണം? പ്രചരിക്കുന്നത് 2021ലെ വീഡിയോ
വഖഫ് നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ആക്രമണമെന്ന തരത്തിലാണ് പ്രചാരണം

Claim :
ബംഗാളിൽ ബിജെപി നേതാവ് ദിലീപ് ഘോഷിന് നേരെ ആക്രമണംFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നത്. 2021ലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ നടന്നതായി പ്രചരിക്കുന്നത്
വഖഫ് നിയമ ഭേദഗതിക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷിയായത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ പ്രതിഷേധത്തിനിടെ ആക്രമണം പൊട്ടിപ്പുറപ്പെട്ടു. മൂന്ന് പേർ കൊല്ലപ്പെട്ടു. നൂറിലധികം പേരാണ് ആക്രമണത്തെ തുടർന്ന് അറസ്റ്റിലായത്. ബിജെപിയും ആർഎസ്എസും പ്രകോപനമുണ്ടാക്കുകയാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാദം. എന്നാൽ ആക്രമണം തടയുന്നതിൽ മമതയുടെ സർക്കാർ പരാജയപ്പെട്ടെന്നാണ് ബിജെപിയുടെ പക്ഷം. ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ബംഗാളിലെ ഭവാനിപൂരിൽ ബിജെപി നേതാവ് ദിലീപ് ഘോഷിനെ തൃണമൂൽ കോൺഗ്രസ് അനുയായികൾ ആക്രമിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബംഗാളിലെ മുതിര്ന്ന ബിജെപി നേതാവ് ദിലീപ് ഗോഷിനെ ഒരു സംഘം ജിഹാദികള് ആക്രമിച്ചു. ബംഗാൾ പൂർണ്ണമായും ജിഹാദികളുടെയും തീവ്രവാദികളുടെയും നിയന്ത്രണത്തിലാണ്. അവര്ക്ക് സുരക്ഷാ സേനയെ ഭയമില്ല എന്ന വിവരണത്തോടെയാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് ദിലീപ് ഘോഷിനെ തൃണമൂൽ കോൺഗ്രസ് അനുയായികൾ ആക്രമിക്കുന്നുവെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. 2021ൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ട വീഡിയോയാണ് പ്രചരിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയിലെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാന വീഡിയോ 2021ൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. എച്ച് ഡബ്ല്യു ന്യൂസ് ഇംഗ്ലീഷ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ വാർത്തയിൽ പ്രചരിക്കുന്ന ദൃശ്യം ഉപയോഗിച്ചതായി കണ്ടെത്തി. 2025 സെപ്റ്റംബർ 27 നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൊഴിച്ചു, തള്ളി, പരിഹസിച്ചു: ബിജെപിയുടെ ദിലീപ് ഘോഷ് ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കി | ബംഗാൾ | ടിഎംസി എന്ന തലക്കെട്ടോടെയാണ് വീഡിയോ. ബംഗാളിലെ ഭവാനിപൂർ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് ദിലീപ് ഘോഷിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്നും തുടർന്ന് ഘോഷിന്റെ പ്രചാരണം വെട്ടിച്ചുരിക്കി എന്നുമാണ് വാർത്ത.
പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള കീ ഫ്രേമും 2021ലെ വാർത്ത റിപ്പോർട്ടിൽ നൽകിയ ആക്രമണത്തിന്റെ ദൃശ്യവും സമാനമാണെന്ന് വ്യക്തമാകും. ദൃശ്യം താരതമ്യം ചെയ്തത് ചുവടെ.
മോജോ സ്റ്റോറിയും ദൃശ്യം യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. ദിലീപ് ഘോഷ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ടിഎംസി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തുന്നത്.
ലഭ്യമായ സൂചന പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ എബിപി ന്യൂസ് നൽകിയ റിപ്പോർട്ട് ലഭിച്ചു. ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ദിലീപ് ഘോഷിനെതിരെ പ്രതിഷേധവുമായി ടിഎംസി പ്രവർത്തകർ എത്തുകയായിരുന്നു. ജാഡുബാബർ ബസാറിലാണ് ആക്രമണമുണ്ടായത്. തൃണമൂൽ പ്രവർത്തകർ ജയ് ബംഗ്ലാ എന്ന മുദ്രാവാക്യം വിളിച്ചെന്നും ഇതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകർ ജയ് ശ്രീറാം വിളിച്ചെതെന്നും ആരോപണമുണ്ട്. ടിഎംസി പ്രവർത്തകർ ചവിട്ടിയതായും ഇടിച്ചതായും ദിലീപ് ഘോഷ് ആരോപിച്ചതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ മമതാ ബാനർജി 50,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത് ബിജെപിയുടെ പ്രിയങ്ക തിബ്രവാളിന് 26428 വോട്ട് മാത്രമാണ് നേടാനായത്.
പശ്ചിമ ബംഗാളിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബിജെപി നേതാവ് ദിലീപ് ഘോഷിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുന്നുവെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. 2021ൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭവാനിപൂരിലെ ജാഡുബാബർ ബസാറിൽ ദിലീപ് ഘോഷിനെതിരെ ടിഎംസി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നതെന്നും കണ്ടെത്താനായി.